
പുതിയ കെ.പി.സി.സി അധ്യക്ഷനെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മുഴുവൻ സമയ കെപിസിസി അധ്യക്ഷ തീരുമാനം വൈകരുതെന്നും സർക്കാരുമായി സഹകരിച്ചു പോകുന്ന ഒരാൾ കെ.പി.സി.സി അധ്യക്ഷനാകണമെന്നുമാണ് വി.ഡി. സതീശൻ്റെ നിലപാട്. തീരുമാനം വൈകില്ലെന്ന മറുപടിയാണ് രാഹുൽ ഗാന്ധി നൽകിയത്.നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. കെ.പി.സി.സി പൂർണ്ണ അധ്യക്ഷൻ്റെ അസാന്നിധ്യം സംഘടനാ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ അധ്യക്ഷനെ വേഗത്തിൽ നിയമിക്കേണ്ട സാഹചര്യം ഉടലെടുത്തത്.നേരത്തെ അഭിപ്രായങ്ങൾ തേടാൻ ഹൈക്കമാൻഡ് കേരളത്തിൻ്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിയെ ചുമതലപ്പെടുത്തിയിരുന്നു. കെ. മുരളീധരൻ, സണ്ണി ജോസഫ് തുടങ്ങിയവർ ഹൈക്കമാൻഡിനെ നിലപാട് അറിയിച്ചിരുന്നു. ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ആൻറോ ആൻ്റണി, മാത്യു കുഴൽനാടൻ, ജോസഫ് വാഴക്കൻ എന്നിങ്ങനെയാണ് സജീവ പരിഗണനയിലുള്ള പേരുകൾ.
Photo Courtesy - Google











